Nehemiah 9

ഇസ്രായേൽമക്കൾ പാപം ഏറ്റുപറയുന്നു

1ഈ മാസത്തിന്റെ ഇരുപത്തിനാലാം തീയതി ഇസ്രായേൽമക്കൾ ഉപവസിച്ച് ചാക്കുശീലയുടുത്തും തലയിൽ പൂഴിയിട്ടുംകൊണ്ട് ഒരുമിച്ചുകൂടി. 2ഇസ്രായേൽ പരമ്പരയിലുള്ളവർ വിദേശികളായിട്ടുള്ള എല്ലാവരിൽനിന്നും വേർതിരിഞ്ഞു നിന്നുകൊണ്ട് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ പാപങ്ങളും ഏറ്റുപറഞ്ഞു. 3തങ്ങൾ നിന്നിരുന്നിടത്തുതന്നെ നിന്നുകൊണ്ട്, തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണഗ്രന്ഥം വായിക്കാൻ അവർ ദിവസത്തിന്റെ നാലിലൊരുഭാഗം ചെലവഴിച്ചു; പാപങ്ങൾ ഏറ്റുപറയുന്നതിനും തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിനും വീണ്ടും നാലിലൊരുഭാഗം ഉപയോഗിച്ചു. 4ലേവ്യരായ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്കുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു. 5പിന്നെ ലേവ്യരായ യേശുവ, കദ്മീയേൽ, ബാനി, ഹശ്ബെനെയാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ് എന്നിവർ ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റ് എന്നും എന്നെന്നേക്കും നിലനിൽക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുക.”

“സകലപ്രശംസയ്ക്കും സ്തുതിക്കും മീതേ ഉയർന്നിരിക്കുന്ന അവിടത്തെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
6അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു.

7“അബ്രാമിനെ തെരഞ്ഞെടുത്ത് കൽദയരുടെ പട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ അങ്ങാകുന്നു. 8അദ്ദേഹത്തിന്റെ ഹൃദയം അങ്ങയോടു വിശ്വസ്തമെന്നു കണ്ട് അദ്ദേഹത്തിന്റെ പിൻതലമുറയ്ക്ക് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കുമെന്ന് അദ്ദേഹത്തോട് അങ്ങ് ഉടമ്പടിചെയ്തു; അങ്ങ് നീതിമാനാകുകയാൽ അവിടത്തെ വാഗ്ദാനം അങ്ങ് നിറവേറ്റി.

9“ഈജിപ്റ്റിൽ ഞങ്ങളുടെ പിതാക്കന്മാരുടെ കഷ്ടത അങ്ങ് കാണുകയും ചെങ്കടലിനരികെനിന്നുള്ള അവരുടെ കരച്ചിൽ കേൾക്കുകയും ചെയ്തു. 10ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും അദ്ദേഹത്തിന്റെ ദേശത്തിലെ സകലജനത്തിനുമെതിരേ അങ്ങ് ചിഹ്നങ്ങളും അത്ഭുതങ്ങളും കാണിച്ചു. ഞങ്ങളുടെ പിതാക്കന്മാരോട് അവർ എത്ര ക്രൂരമായാണ് പെരുമാറിയതെന്ന് അങ്ങ് അറിഞ്ഞല്ലോ. അങ്ങേക്കായി ഒരു നാമം അങ്ങ് സമ്പാദിച്ചു; അത് ഇന്നുവരെ നിലനിൽക്കുകയും ചെയ്യുന്നു. 11കടലിലൂടെ ഉണങ്ങിയ നിലത്ത് അവർ നടക്കേണ്ടതിന് അങ്ങ് അവർക്കുമുമ്പിൽ സമുദ്രത്തെ വിഭാഗിച്ചു, എന്നാൽ അവരെ പിൻതുടരുന്നവരെ പെരുവെള്ളത്തിലേക്ക് ഒരു കല്ലെന്നപോലെ ആഴങ്ങളിലേക്ക് അങ്ങ് എറിഞ്ഞുകളഞ്ഞു. 12പകൽ മേഘസ്തംഭംകൊണ്ടും രാത്രിയിൽ അവർ പോകുന്നതിനുള്ള വഴിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിസ്തംഭംകൊണ്ടും അങ്ങ് അവരെ നയിച്ചു.

13“സീനായി മലയിലേക്ക് അങ്ങ് ഇറങ്ങിവന്നു; സ്വർഗത്തിൽനിന്ന് അങ്ങ് അവരോടു സംസാരിക്കുകയും ചെയ്തു. നീതിയുക്തവും സത്യവുമായ അനുശാസനങ്ങളും നിയമങ്ങളും നല്ല ഉത്തരവുകളും കൽപ്പനകളും അങ്ങ് അവർക്കു നൽകി. 14അങ്ങയുടെ വിശുദ്ധ ശബ്ബത്തിനെക്കുറിച്ച് അവർക്ക് അറിവു നൽകി; അങ്ങയുടെ ദാസനായ മോശയിൽക്കൂടി കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും കൽപ്പിച്ചുനൽകി. 15അവരുടെ വിശപ്പിനു സ്വർഗത്തിൽനിന്ന് അപ്പവും ദാഹത്തിന് പാറയിൽനിന്ന് വെള്ളവും കൊടുത്തു. അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരുന്ന ദേശം ചെന്നു കൈവശമാക്കാനും അവരോടു കൽപ്പിച്ചു.

16“എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. 17അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല. 18അവർ ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി, ‘ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ച ദൈവം ഇതാ’ എന്നു പറയുകയും വലിയ ദൈവദൂഷണങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

19“അങ്ങയുടെ മഹാകരുണയാൽ അങ്ങ് അവരെ മരുഭൂമിയിൽ ഉപേക്ഷിച്ചില്ല; പകൽ അവർക്കു പോകുന്നതിനുള്ള വഴിയിൽ അവരെ നടത്തിയ മേഘസ്തംഭമോ രാത്രിയിൽ അവരുടെ വഴിയിൽ വെളിച്ചം നൽകിയ അഗ്നിസ്തംഭമോ അവരിൽനിന്നും അകന്നില്ല. 20അവരെ ഉപദേശിക്കേണ്ടതിനായി അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് നൽകി. അവരുടെ വായിൽനിന്ന് അങ്ങയുടെ മന്നാ അങ്ങു നീക്കിയില്ല; അവരുടെ ദാഹത്തിന് അങ്ങ് വെള്ളവും കൊടുത്തു. 21നാൽപ്പതുവർഷം മരുഭൂമിയിൽ അവരെ പരിപാലിച്ചു; അവർ ഒന്നിനും ബുദ്ധിമുട്ടിയില്ല. അവരുടെ വസ്ത്രം പഴകുകയോ കാൽ വീങ്ങുകയോ ചെയ്തില്ല.

22“അങ്ങ് വിദൂരത്തുള്ള അതിരുകൾവരെ അവർക്ക് രാജ്യങ്ങളും രാഷ്ട്രങ്ങളും നൽകി, അങ്ങനെ അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും ദേശങ്ങൾ കൈവശമാക്കി. 23അവരുടെ പിൻഗാമികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അങ്ങ് വർധിപ്പിച്ചു; അവരുടെ പിതാക്കന്മാർ ചെന്നു കൈവശമാക്കാൻ അങ്ങ് കൽപ്പിച്ച ദേശത്തേക്ക് അവരെ കൊണ്ടുവന്നു. 24അങ്ങനെ ആ പിൻഗാമികൾ ചെന്നു ദേശം കൈവശമാക്കി; തദ്ദേശവാസികളായ കനാന്യരെ അവരുടെമുമ്പാകെ അങ്ങു കീഴ്പ്പെടുത്തി, തങ്ങൾക്കു ബോധിച്ചപ്രകാരം അവരോടു ചെയ്യേണ്ടതിന് അവരുടെ രാജാക്കന്മാരോടും ദേശവാസികളോടുംകൂടെ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. 25കെട്ടുറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള നിലവും അവർ പിടിച്ചെടുത്തു; എല്ലാ നല്ല വസ്തുക്കളെയുംകൊണ്ടു നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോപ്പുകളും ഒലിവുതോപ്പുകളും അനേകം ഫലവൃക്ഷങ്ങളും അവർ കൈവശമാക്കി. അവർ മതിവരുന്നതുവരെ ഭക്ഷിച്ചു പുഷ്ടിപിടിച്ച്, അങ്ങയുടെ വലിയ നന്മകളെക്കൊണ്ട് തങ്ങളെത്തന്നെ സന്തോഷിപ്പിച്ചു.

26“എന്നിട്ടും അവർ അനുസരണകെട്ടവരായി അങ്ങേക്കെതിരേ കലഹിച്ചു; അങ്ങയുടെ ന്യായപ്രമാണത്തിന് അവർ പുറംതിരിഞ്ഞു. അങ്ങയുടെ പക്കലേക്ക് അവരെ തിരിക്കേണ്ടതിന് അവർക്ക് ഉപദേശം നൽകിയ അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു. വലിയ ദൈവദൂഷണവും അവർ കാട്ടി. 27അതുകൊണ്ട് അവരുടെ ശത്രുക്കളുടെകൈയിൽ അങ്ങ് അവരെ ഏൽപ്പിച്ചു; അവർ അവരെ പീഡിപ്പിച്ചു. പീഡനകാലത്ത് അവർ അങ്ങയോടു നിലവിളിച്ചു. സ്വർഗത്തിൽനിന്ന് അങ്ങ് അവരുടെ നിലവിളി കേട്ടു; അങ്ങയുടെ മഹാകരുണയാൽ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ വിടുവിക്കേണ്ടതിന് വീണ്ടെടുപ്പുകാരെ നൽകി.

28“എന്നാൽ സ്വസ്ഥത ലഭിച്ചുകഴിഞ്ഞപ്പോൾ അവർ വീണ്ടും അങ്ങയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു. അപ്പോൾ അവരുടെ ശത്രുക്കൾ അവരെ ഭരിക്കേണ്ടതിന് അങ്ങ് അവരെ ഏൽപ്പിച്ചുകൊടുത്തു. അപ്പോൾ വീണ്ടും അവർ അങ്ങയോടു നിലവിളിച്ചു; അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ കരുണയാൽ അനേകംപ്രാവശ്യം അവരെ രക്ഷിച്ചു.

29“അങ്ങയുടെ ന്യായപ്രമാണത്തിലേക്കു മടങ്ങാൻ അങ്ങ് മുന്നറിയിപ്പു നൽകിയിട്ടും അവർ ദുശ്ശാഠ്യം കാണിച്ച്, അങ്ങയുടെ കൽപ്പനകൾ ചെവിക്കൊണ്ടില്ല. അനുസരിക്കുന്നവർ അവയാൽ ജീവിക്കും എന്ന അവിടത്തെ ചട്ടങ്ങൾക്കെതിരേ പാപംചെയ്തുകൊണ്ട് അവർ ദുശ്ശാഠ്യവും മർക്കടമുഷ്ടിയും ഉള്ളവരും അനുസരണമില്ലാത്തവരും ആയി. 30ഏറെ വർഷങ്ങൾ അങ്ങ് അവരോട് സഹിഷ്ണുത കാട്ടി, അങ്ങയുടെ ആത്മാവിനാൽ അവിടത്തെ പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു നൽകി. എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അങ്ങ് അവരെ സമീപരാഷ്ട്രങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു; 31എങ്കിലും, അവിടത്തെ മഹാദയയാൽ അവരെ മുഴുവനായി നശിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല; അങ്ങ് ദയാലുവും കാരുണ്യവാനുമായ ദൈവമല്ലോ.

32“അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, സ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമേ, ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാർ, അധിപതിമാർ, പുരോഹിതന്മാർ, പ്രവാചകന്മാർ, പിതാക്കന്മാർ എന്നിവരും ചേർന്ന അങ്ങയുടെ ജനം, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇപ്പോൾവരെ സഹിക്കുന്ന കഷ്ടതകളൊന്നും ലഘുവായി കാണരുതേ. 33ഞങ്ങൾക്കു സംഭവിച്ച സകലത്തിലും അങ്ങ് നീതിമാനായിരുന്നു; ഞങ്ങൾ തെറ്റു ചെയ്തപ്പോഴും അങ്ങ് വിശ്വസ്തനായിരുന്നു; 34ഞങ്ങളുടെ രാജാക്കന്മാരും അധിപതികളും പുരോഹിതന്മാരും പിതാക്കന്മാരും അങ്ങയുടെ ന്യായപ്രമാണം പാലിക്കുകയോ അങ്ങ് നൽകിയ കൽപ്പനകളും നിയമവ്യവസ്ഥകളും ചെവിക്കൊള്ളുകയോ ചെയ്തില്ല. 35അങ്ങ് നൽകിയ വലിയ നന്മകളും അവരുടെമുമ്പാകെവെച്ച വിശാലവും സമൃദ്ധവുമായ ദേശവും അനുഭവിച്ചുകൊണ്ട് അവർ തങ്ങളുടെ രാജ്യത്തിലായിരുന്നപ്പോൾ പോലും അങ്ങയെ സേവിക്കുകയോ തങ്ങളുടെ ദുഷ്‌പ്രവൃത്തി വിട്ടുതിരിയുകയോ ചെയ്തില്ല.

36“എന്നാൽ ഇതാ, ഇന്നു ഞങ്ങൾ അടിമകളാണ്. ഇതിലെ ഫലവും മറ്റു നന്മകളും അനുഭവിക്കേണ്ടതിന് ഞങ്ങളുടെ പിതാക്കന്മാർക്ക് അങ്ങ് നൽകിയ ഈ ദേശത്ത് ഞങ്ങൾ അടിമകളായിക്കഴിയുന്നു. 37ഞങ്ങളുടെ പാപങ്ങൾനിമിത്തം, ഞങ്ങളുടെ മേൽവിചാരകരായി അങ്ങ് നിയോഗിച്ച രാജാക്കന്മാർ ഇതിലെ സമൃദ്ധമായ വിളവുകൾ എടുക്കുന്നു; ഞങ്ങളുടെ ദേഹത്തിന്മേലും കന്നുകാലികളുടെമേലും അവരുടെ ഇഷ്ടംപോലെ അധികാരം നടത്തുന്നു; ഞങ്ങളോ, വലിയ ദുരിതത്തിലായിരിക്കുന്നു.

ജനങ്ങളുടെ ഉടമ്പടി

38“ഇതെല്ലാംനിമിത്തം ഞങ്ങൾ ദൃഢമായ ഒരു ഉടമ്പടി ഉണ്ടാക്കി, അത് എഴുതിവെക്കുന്നു. ഞങ്ങളുടെ അധിപതിമാരും ലേവ്യരും പുരോഹിതന്മാരും അതു മുദ്രയിടുന്നു.”

Copyright information for MalMCV